വിശാഖപട്ടണം: വടക്കൻ ആന്ധ്രപ്രദേശിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടി വിജയനഗരം ജില്ലയിലെ ബോഗാപുരത്തു നിർമിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
ഗവർണർ എസ്. അബ്ദുൾ നസീർ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരുടെ സാന്നിധ്യത്തിലാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നത്.
2,203 ഏക്കർ സ്ഥനത്തായി 3,800 മീറ്റർ നീളമുള്ള റൺവേയുൾപ്പെടെ 5,600 കോടിയിലധികം രൂപ ചെലവിലാണു വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ജിഎംആർ ഗ്രൂപ്പുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഗ്രീൻഫീൽഡ് എയർപോർട്ട് നിർമിച്ചിരിക്കുന്നത്. ഇവിടെനിന്നുള്ള വിമാനസർവീസ് 17ന് ആരംഭിക്കും.
ആദ്യഘട്ടത്തിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. ഭാവിയിൽ ഇത് 1.8 കോടിയായി ഉയർത്തും. ബോയിംഗ് 777, എയർബസ് എ330 പോലുള്ള ബ്രോഡ് ബോഡി വിമാനങ്ങൾക്കു സുഗമമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന റൺവേയാണുള്ളത്.
വാണിജ്യമേഖലയ്ക്കു കരുത്തേകാൻ 25,000 മെട്രിക് ടൺ ശേഷിയുള്ള അത്യാധുനിക കാർഗോ ടെർമിനലും ശീതീകരിച്ച സംഭരണികളും സജ്ജീകരിച്ചിട്ടുണ്ട്. ഈ വിമാനത്താവളം പ്രവർത്തനസജ്ജമായതോടെ വടക്കൻ ആന്ധ്രയിലെ വ്യവസായ, വിനോദസഞ്ചാര, ഐടി മേഖലകളിൽ വൻ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.